ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അനക്കോണ്ടകളെ കടത്താൻ ശ്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഇതിനിടെ യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് പ്രതികരിച്ചു.
കഴിഞ്ഞ വർഷം, കംഗാരു കുഞ്ഞുമായി ബാങ്കോക്കിൽ നിന്നെത്തിയ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. കംഗാരുവിൻ്റെ കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു. കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്, ഓന്ത്, ഉറുമ്പുകൾ, ആമകൾ, ചീങ്കണ്ണികൾ എന്നിവയെ കണ്ടെത്തുകയായിരുന്നു.