തിരുവനന്തപുരം: ഡോക്ടറെ ആക്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതികള്‍ അറസ്റ്റിൽ.കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായര്‍ (43) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രി 11:35-ഓടെയാണ് സംഭവം നടന്നത്. ഒന്നാം പ്രതിയുടെ തലയ്‌ക്കേറ്റ മുറിവ് ചികിത്സിക്കാനെത്തിയപ്പോൾ ഇരുവരും ആക്രമണം നടത്തിയത് . ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഒന്നാം പ്രതിയോട് ഒപി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകോപിതനായ ഇയാള്‍ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാളുടെ മുറിവില്‍ ഡോക്ടറും നേഴ്‌സുമാരും ചേര്‍ന്ന് മരുന്ന് വെക്കുന്നതിനിടെ രണ്ടാം പ്രതി മുറിയിലേക്ക് അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി. ഇത് തടയാന്‍ ശ്രമിച്ച ഡോക്ടറേയും നേഴ്‌സുമാരേയും പ്രതികൾ ആക്രമിച്ചു. ഇഞ്ചക്ഷന്‍ റൂമില്‍ കയറി കത്രിക എടുത്താണ് ഒന്നാം പ്രതി ഡോക്ടറെ കുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് ആശുപത്രിയിലെ മരുന്ന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു. പോലീസ് എത്തി പ്രതികളെ പിടികൂടി. ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.