ഒല്ലൂർ : മരത്താക്കര നെല്ലിച്ചോട് ജിംനേഷ്യത്തിൽ നിന്നിറങ്ങിയ യുവാവിനെ റിപ്പർ മോഡലിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. പോട്ട പനമ്പിള്ളിനഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൽ (36)നെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡിനസ് ഡേവിസ് (37)നെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡിനസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളി രാത്രി 7.30നാണ് സംഭവം. ജിംനേഷ്യത്തിൽനിന്ന് ഇറങ്ങിയ ഡിനസിനെ പ്രതി പിന്നിലൂടെ വന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ബോധരഹിതനായ ഡിനസിന്റെ തലയിൽ രണ്ടുവട്ടം കൂടി സിറിൽ ചുറ്റിക കൊണ്ടടിച്ചു. തുടർന്ന് സമീപമുണ്ടായിരുന്ന സൈക്കിളിൽ രക്ഷപ്പെട്ടു. കുറച്ചുദൂരം സൈക്കിളിൽ പോയശേഷം പിന്നീട് സ്വന്തം ബൈക്കിൽ കടന്നുകളഞ്ഞു. ഡിനസിന്റെ ഭാര്യയുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നതായും ഒരുമിച്ചു കഴിയുന്നതിനാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. ചാലക്കുടിയിൽ നിന്നു ചുറ്റിക വാങ്ങിയ ഇയാൾ കുപ്പിയിൽ പെട്രോളും കരുതിയിരുന്നു.
ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 25 സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.





























