തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രിയുമെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ചടങ്ങിൽ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായതിനാലാണ് ഇവരെ പിടികൂടാൻ സാധിക്കാത്തതെന്നാണ് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നതും മന്ത്രി ഉൾപ്പെടെ പങ്കെടുത്തതും. വിവാഹത്തിൽ പങ്കെടുത്തത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. സ്വന്തം മണ്ഡലത്തിനുള്ളിൽ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആർ.ബിന്ദു ചടങ്ങിൽ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാർട്ടി വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്.