പത്തനംതിട്ട : ആറ്റിങ്ങൽ ജനതയുടെ ചിരകാലാഭിലാഷമായ ആറ്റിങ്ങൽ ബൈപാസിന്റെ അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് അഡ്വ. അടൂര്‍ പ്രകാശ് അറിയിച്ചു. ഇത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉറപ്പ് ലഭിച്ചുകഴിഞ്ഞുവെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ നിവാസികളുടെ സ്വപ്നമായിരുന്നു ഈ ബൈപാസ്. ഇതിനുവേണ്ടി കാത്തിരുന്നത് വര്‍ഷങ്ങളാണ്. ബൈപാസ് വരുന്നതോടെ ഇപ്പോൾ ആറ്റിങ്ങൽ നഗരത്തില്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 30.08 കിലോമീറ്റര്‍ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 3എ നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവുകയും പരാതികൾ കേൾക്കുന്നതിനുള്ള സമയപരിധി അവസാനിക്കുകയും മറ്റ് നടപടി ക്രമങ്ങൾ ഇതിനോടകം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ജൂണിൽ അന്തിമ വിജ്ഞാപനം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും ഒപ്പം ചില തടസ്സങ്ങളും കാരണമാണ് നടപടിക്രമങ്ങൾ നീണ്ടുപോയത്.
കോടതിയുടെ നിർദ്ദേശാനുസരണം ഇന്ന് (11) ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധന നടത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് പത്ത് ദിവസത്തിനകം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പ് ലഭിച്ചതായി ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് പറഞ്ഞു.






























