തിരുവനന്തപുരം : കിളിമാനൂരിൽ കുടിപ്പകയുടെ പേരിൽ വിദ്യാർത്ഥിനിക്കെതിരെ അധ്യാപിക വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക്. അധ്യാപികയെ പ്രതിയാക്കി കിളിമാനൂർ പോലീസ് ഇന്ന് പോക്സോ കേസെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. എസ്‌സി-എസ്ടി അതിക്രമ വകുപ്പ് ഉൾപ്പടെ ചേർത്തായിരുന്നു കേസെടുത്തിരുന്നത്. സ്‌കൂളിലെ ഒരു അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നൽകുകയും വാട്‌സ് ആപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. കേസിന്റെ മുഴുവൻ വിവരങ്ങളും ഡിവൈഎസ്പി വിളിച്ച് ഇതിനോടകം വരുത്തി. വിഷയത്തിൽ ഐടി ആക്ട് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും സംഭവത്തിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് അടിയന്തരമായി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.
പ്ലസ് വൺ വിദ്യാർഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളിൽ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ പേരിൽ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാർഥി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചത് 24 ഇന്ന് വാർത്തയാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. അപവാദ പ്രചാരണങ്ങൾ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വർത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെ അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂൾ മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. സംഭവത്തിൽ CWC ഉൾപ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























