ദില്ലി: രാജ്യതലസ്ഥാനത്ത് ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചാലക് ശക്തി യൂണിയൻ അടക്കം വിവിധ യൂണിയനുകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്. സിഎൻജി, പെട്രോൾ ഡീസൽ വിലയിലുണ്ടായ വർധനവ് മൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നതായി യൂണിയനുകൾ പറഞ്ഞു. അതേസമയം ഒരു വിഭാഗം യൂണിയനുകൾ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.
ദില്ലി എൻസിആറിൽ മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക്. നാല് ലക്ഷത്തോളം ടാക്സി ഡ്രൈവർമാർ പണിമുടക്കിൻ്റെ ഭാഗമാകുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. സിഎൻജി, പെട്രോൾ ഡീസൽ വില അടിക്കടി വർധിക്കുന്നത് മധ്യവർഗക്കാരായ ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡൻ്റ് അനുജ് കുമാർ റാത്തോർ പറഞ്ഞു. ദില്ലി സർക്കാർ അടിയന്തരമായി ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി.





























