ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനവുമായി ഇറാൻ ഭരണകൂടം. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്ക-ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ അന്ത്യയാത്ര അയൽരാജ്യമായ ഇറാഖിലൂടെ കടന്നുപോകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ 4 മുതൽ 9 വരെ നീളുന്ന വിപുലമായ വിടവാങ്ങൽ ചടങ്ങുകളാണ് ഇറാനിൽ ഒരുക്കുന്നത്. ജൂലൈ 8-ന് ഇറാഖിലെ പുണ്യസ്ഥലങ്ങളിലൂടെയുള്ള പ്രയാണത്തിന് ശേഷം, ജൂലൈ 9-ന് ഇറാനിലെ മഷ്ഹദിലാകും അന്തിമ സംസ്കാരം നടക്കുകയെന്ന് ടെഹ്‌റാൻ മേയർ അലിറേസ സകാനി അറിയിച്ചു.
ഷിയാ ഇസ്ലാമിലെ ആദരണീയമായ കർബല, നജാഫ് തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള ഘോഷയാത്ര വഴി പ്രാദേശികമായ മത ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. എന്നാൽ ഇറാഖിലെ കൃത്യമായ പാതകളെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.ടെഹ്‌റാനിൽ നടക്കാനിരിക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ ഏകദേശം 20 ദശലക്ഷം പേർ പങ്കെടുക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. 1989-ൽ റുഹുള്ള ഖൊമേനിയുടെ മരണസമയത്ത് 10 ദശലക്ഷം പേർ പങ്കെടുത്ത റെക്കോർഡ് ഇതിലൂടെ തിരുത്തപ്പെടും. അതീവ സുരക്ഷാ ഭീഷണികൾക്കിടയിൽ ഇത്രയും വലിയൊരു ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുക എന്നത് ടെഹ്‌റാൻ നഗരത്തിന് വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഫെബ്രുവരിയിലെ സൈനിക നടപടികൾക്ക് ശേഷം മേഖലയിൽ നിലനിൽക്കുന്ന അതീവ ജാഗ്രതയ്ക്കിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കുന്ന ഈ ചടങ്ങ്, നിലവിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഷിയാ ഐക്യത്തിന്റെ കൂടി വേദിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിലാപയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും അതിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ, ആഗോള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള സംസ്കാര ചടങ്ങുകളിൽ ഒന്നായി ഇത് മാറിയേക്കും. അനിശ്ചിതത്വങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഖമേനിയുടെ അന്ത്യയാത്ര ഏത് രീതിയിൽ മുന്നോട്ട് പോകുമെന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്.





























