ന്യൂഡല്‍ഹി : ഐ.എസില്‍ ചേര്‍ന്ന്, അഫ്‌ഗാനിസ്ഥാനില്‍ കഴിയുന്ന ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ ഉടന്‍ തന്നെ തീരുമാനം അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യന്റെ പിതാവ് വി.ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന സോണിയ സെബാസ്റ്റ്യന്‍ നിലവില്‍ അഫ്ഗാന്‍ ജയിലിലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ആയിഷയെയും മകളെയും പാര്‍പ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ അഫ്ഗാന്‍ – പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ മറുപടി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. നിലവില്‍ അഫ്ഗാനിസ്താന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരും ഇന്ത്യയും തമ്മില്‍ നല്ല ബന്ധമാണെന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ആയിഷ എന്ന പേര് സ്വീകരിച്ച സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നു സെബാസ്റ്റ്യന്റെ പരാതി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് സെബാസ്റ്റ്യന്റെ ആവശ്യം. 2019 ല്‍ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ സോണിയയുടെ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് കൊല്ലപ്പെട്ടു. ഐഎസില്‍ ചേര്‍ന്നതില്‍ മകള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും രാജ്യത്ത് തിരികെയെത്താനും, ഇവിടെ വിചാരണ നേരിടാനും മകള്‍ ആഗ്രഹിക്കുന്നതായും വി.ജെ സെബാസ്റ്റ്യന്‍ സേവ്യര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.






























