വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാവില്ലെന്നുമാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഒമാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ചർച്ചകൾക്കിടയിൽ ഇടപെട്ടാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിലെ പുതിയ ജലപാതയെപ്പറ്റിയുള്ള ഇറാൻ – ഒമാൻ ചർച്ച അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക പൂർണ്ണ നിയന്ത്രണം സ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു. ട്രംപിൻ്റെ ഇരുപതിന ഗസ സമാധാന പദ്ധതിയെ ഇസ്രയേൽ സ്വാഗതം ചെയ്തു. ഇസ്രയേലിൻ്റെ സുരക്ഷാ താൽപര്യങ്ങൾ പദ്ധതിയുടെ കേന്ദ്ര ഘടകമാണെന്ന് ബോധ്യപ്പെട്ടതായി ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി. ട്രംപിൻ്റെ പ്രതിനിധി ജെറാദ് കഷ്നറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഹെർസോഗിൻ്റെ എക്സ് പോസ്റ്റ്.






























