ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കായി ഭക്തർ നൽകിയ കാണിക്കകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിലവുകൾക്ക് പുറമെ സ്വർണം, വെള്ളി ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ കണക്കുകളും ഈ പുനപരിശോധനയുടെ പരിധിയിൽ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ട്രസ്റ്റിന്റെ അഞ്ച് വർഷത്തെ സാമ്പത്തിക രേഖകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
ഈ കേസിൽ സംഭാവന തുക എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ട് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളിൽ നിന്ന് മാത്രം 20.39 ലക്ഷം രൂപയാണ് പോലീസ് ഇതുവരെ കണ്ടെടുത്തത്. കൂടാതെ മറ്റു പ്രതികളായ കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും, അനുകൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും, ലവകുഷ് മിശ്രയിൽ നിന്ന് 14.25 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ രാമക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയിലും വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇരുവരും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. ഇവരുടെ രാജി സ്വീകരിക്കണമോ എന്ന കാര്യത്തിൽ ജൂലായ് ആറിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഗോപാൽ റാവുവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടയിൽ ഞെട്ടിക്കുന്ന മറ്റ് ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികളിൽ നിന്ന് 11 ഗ്രാം സ്വർണം, 375 ഗ്രാം വെള്ളി, 1,121 യുഎസ് ഡോളർ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതി അവിനാഷ് ശുക്ല താമസിച്ചിരുന്ന അയോധ്യയിലെ യോഗാ കേന്ദ്രത്തിൽ നിന്ന് “രാമരാജ്യ കോഷ്” എന്ന് പേരുള്ളതും പേടിഎം ക്യു.ആർ കോഡ് പതിപ്പിച്ചതുമായ ഒരു വ്യാജ സംഭാവന പെട്ടിയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ കേന്ദ്രത്തിലാണ് ശുക്ല താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.





























