അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും. നേരത്തെ, ലഖ്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ തുടങ്ങിയവരായിരുന്നു എസ്ഐടി അംഗങ്ങൾ. ജൂലൈ 13ന് ഹർജി പരിഗണിക്കവെ ആണ്, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എസ്ഐടി പുനഃസംഘടിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തർ പ്രദേശ് സർക്കാരിന് നിർദേശം നൽകിയത്.
മോഷണവുമായി ബന്ധപ്പെട്ട കേസുകളിലെ ക്രിമിനൽ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് നിരീക്ഷിച്ചാണ് മുതിർന്ന ഐഎപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടിയെ പുനഃസംഘടിപ്പിക്കാൻ കോടതി നിർദേശം നൽകിയത്. ജൂലൈ 27ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.





























