അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സംഭാവന എണ്ണുന്ന സ്ഥലത്തിന് അടുത്തുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനയില്ലെന്നും പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിച്ചുവെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാണിക്കകളിലെ പണം ഒന്നിച്ച് എണ്ണിയിരുന്നതും തട്ടിപ്പിന് അവസരമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെ സിസിടിവിയിൽനിന്ന് സംശയാസ്പദമായ 70 ദൃശ്യങ്ങൾ കണ്ടെത്തിയെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്ന ദൃശ്യമടക്കം ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാരിൽനിന്ന് 78.94 ലക്ഷം രൂപ പിടിച്ചെടുത്തതായും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ നിക്ഷേപിച്ച പണവും ജീവനക്കാരിൽനിന്ന് കണ്ടെടുത്ത പണവും തമ്മിലുള്ള പൊരുത്തക്കേട് മോഷണത്തിന് തെളിവാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ജൂൺ നാലിന് സംഭാവന എണ്ണുന്ന മുറിയോട് ചേർന്ന ശൗചാലയത്തിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയും കണ്ടെടുത്തതായി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽനിന്ന് വിലപിടിപ്പുള്ള വെള്ളിക്കട്ടികൾ അടക്കം കാണാതായെന്ന വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ വെള്ളിക്കട്ടികൾ പോലുള്ള വസ്തുക്കൾ നഷ്‌ടപ്പെട്ടുവെന്ന ആരോപണങ്ങൾക്ക് തെളിവ് കിട്ടിയിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.






























