ദാവൺഗരെ: കർണാടകത്തിലെ ദാവൺഗരെയിൽ പ്രണയവിവാഹത്തിന്റെ പേരിൽ ആക്രമണം. സിദ്ദേഷ് എന്ന ഇരുപത്തിരണ്ടുകാരനെ ഭാര്യയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യയുടെ ബന്ധുക്കൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. ദാവൺഗരെയിലെ കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ദേഷ്, ലീലാവതി എന്ന പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി. പിന്നാലെ ഭീഷണി കടുത്തതോടെ ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടു.
എസ്പിയുടെ നിർദേശപ്രകാരം പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ലീലാവതിയുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു. സംസാരത്തിനിടയിൽ എസ്ഐ ഫോൺ വന്ന് പുറത്തിറങ്ങിയ സമയത്താണ് അമ്മാവൻ നാഗരാജ് ഇരുവരെയും ആക്രമിച്ചത്. കൈവശം കരുതിയിരുന്ന കത്തിയെടുത്ത് സിദ്ദേഷിന്റെ കയ്യിൽ വെട്ടിയ നാഗരാജ്, ലീലാവതിയെയും ആക്രമിക്കാൻ മുതിർന്നെങ്കിലും പോലീസുകാർ തടയുകയായിരുന്നു.






























