ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെയും വിലമതിക്കാനാവാത്ത ആഭരണങ്ങളുടെയും വൻ കൊള്ളയുമായി ബന്ധപ്പെട്ട കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് ഉത്തർപ്രദേശ് സർക്കാർ. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാർ ഉടൻ തന്നെ കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ. വിശ്വാസത്തിന് മുറിവേൽപ്പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു.
നിലവിൽ പ്രത്യേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, എസ്ഐടി അന്വേഷണം മാത്രം പോരെന്നും സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇഡി തന്നെ കേസ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദ്ദം കൂടിയായതോടെയാണ് കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാൽ ഉടൻ തന്നെ ഇഡി സംഘം അയോധ്യയിലെത്തും. നിലവിൽ യുപി പൊലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡി ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക.





























