ന്യൂഡൽഹി : 1971-ലെയും 1995-ലെയും എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇ.പി.എസ്.) ഒഴിവാക്കി ‘ഇ.പി.എസ്. 2026’ നിലവിൽ വന്നു. സുപ്രീംകോടതി അനുവദിച്ച ഉയർന്ന പെൻഷനെ പുതിയ സ്കീം ബാധിക്കില്ല. പെൻഷൻ കണക്കാക്കുന്ന ഫോർമുലയിലും മാറ്റമില്ല. കുറവുകൾ ഇല്ലാത്ത പെൻഷൻ ക്ലെയിമുകൾ 20 ദിവസത്തിനകം അനുവദിച്ചില്ലെങ്കിൽ വൈകുന്ന ദിവസങ്ങൾക്ക് 12 ശതമാനം പലിശ നൽകണം. ഇത് പി.എഫ്. കമ്മിഷണറുടെ ശമ്പളത്തിൽനിന്നാണ് അപേക്ഷകന് നൽകേണ്ടത്. വിജ്ഞാപനം ഇറങ്ങിയ ജൂൺ 29 മുതലാണ് പുതിയ പദ്ധതി നിലവിൽ വന്നത്. അന്നുമുതൽ ചേരുന്നവർക്ക് ഇ.പി.എസ്-2026 ആണ് ബാധകം. പഴയ സ്കീമുകളിലുള്ളവർക്ക് പുതിയതിലേക്ക് മാറാം. ജീവനക്കാരുടെ വിവരങ്ങൾ 15 ദിവസത്തിനകം തൊഴിലുടമ പി.എഫ്. കമ്മിഷണർക്ക് നൽകണം.
പുതിയ സ്കീം പ്രകാരം പെൻഷന് ആശ്രയിക്കുന്ന ശമ്പളത്തിന്റെ പരിധി (വേജ് സീലിങ്) എത്രയെന്ന് വ്യക്തമാക്കുന്നില്ല. അതത് സമയത്ത് സർക്കാർ നിശ്ചയിക്കുന്നത് എന്നാണ് പറയുന്നത്. 2014 മുതൽ ഇത് 15,000 രൂപയാണ്. സുപ്രീംകോടതി വിധിപ്രകാരം ഉയർന്ന പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് വേജ് സീലിങ് ബാധകമല്ല. 15,000 രൂപ വരെയുള്ള ശമ്പളത്തിന് പെൻഷൻ ഫണ്ടിലേക്ക് നൽകുന്ന വിഹിതത്തിന്റെ 1.16 ശതമാനം സർക്കാർ അടയ്ക്കും. എന്നാൽ അതിനു മുകളിലുള്ള ശമ്പളത്തിന് ഇതുകൂടി തൊഴിലുടമ അടയ്ക്കണം. അതായത് 15,000 വരെയുള്ള തുകയ്ക്ക് 8.33 ശതമാനവും അതിനു മുകളിലുള്ള തുകയ്ക്ക് 9.49 ശതമാനവും ആണ് തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് നൽകേണ്ടത്. 10 വർഷത്തിലേറെ സർവീസുള്ളവർക്ക് 50 വയസ്സിനുശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നാലും പെൻഷൻ ലഭിക്കും.
എന്നാൽ, 58 വയസ്സിൽ നിന്ന് കുറവുവരുന്ന ഓരോ വർഷത്തിനും നാല് ശതമാനം വീതം പെൻഷൻ കുറയും. പെൻഷന് അടിസ്ഥാനമാക്കുന്ന സർവീസ് തൊട്ടടുത്ത വർഷത്തിലേക്ക് റൗണ്ട് ഓഫ് ചെയ്യുമെന്നതാണ് പുതിയ സ്കീമിന്റെ പ്രത്യേകത. ആറുമാസത്തിൽ താഴെയാണെങ്കിൽ അത് വർഷമായി കണക്കാക്കില്ല. ആറുമാസത്തിൽ കൂടുതൽ ആണെങ്കിൽ ഒരു വർഷമായി കണക്കാക്കും.






























