ദില്ലി : അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളിൽ നിന്നാണ് കെജ്രിവാളിന് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആംആദ്മി പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ എഎപിയും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അതേസമയം അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി. നാളെ ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തിൽ ഹനുമാൻ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി യുടെ രാമക്ഷേത്ര പ്രചരണത്തെ ഹനുമാനെ മുൻ നിർത്തിയാണ് എ എ പി പ്രതിരോധിച്ചത്.
ജനുവരി 22 ന് മധ്യപ്രദേശ് സർക്കാർ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങൾ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വിൽക്കുന്ന കടകൾ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.





























