ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ തന്റെ കുടുംബം സമർപ്പിച്ച അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വർണംപൂശിയ ‘രാമചരിത മാനസം’ ഗ്രന്ഥം പ്രധാന പ്രദർശന സ്ഥലത്ത് കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറികൂടിയായ, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ എസ്. ലക്ഷ്മിനാരായണൻ. 2024 ഏപ്രിലിൽ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് 125 കിലോഗ്രാം ഭാരമുള്ള, 24 കാരറ്റ് സ്വർണംപൂശിയ ഗ്രന്ഥമാണ് കുടുംബം സമർപ്പിച്ചതെന്ന് ലക്ഷ്മിനാരായണൻ പറഞ്ഞു. തുളസീ ദാസിന്റെ ‘രാമചരിത മാനസ’ത്തിലെ 10,902 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം ആദ്യം ക്ഷേത്രത്തിൽ പൊതുദർശനത്തിനു വെച്ചിരുന്നു. എന്നാൽ 2024 ഡിസംബറിനുശേഷം അത് അവിടെനിന്നു കാണാതായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഗ്രന്ഥം പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപിച്ചു. ലഭിക്കുന്ന എല്ലാ സമർപ്പണങ്ങളും ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ചമ്പത് റായിയുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യ സംഭവനക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ ആരോപണം ഉയർന്നുവന്നത്.





























