ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇന്ന് വൈകുന്നേരത്തോടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചേക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നൽകുന്ന സൂചന. സംസ്ഥാന ചീഫ് സെക്രട്ടറിക്കാകും അന്വേഷണ സംഘം റിപ്പോർട്ട് കൈമാറുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സർക്കാർ അധികമായി അനുവദിച്ചു നൽകിയ 15 ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്.
ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നെങ്കിലും, കേവലം മൂന്ന് കോടി രൂപയുടെ തട്ടിപ്പ് മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നേതൃത്വം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. ട്രസ്റ്റിന്‍റെ ഈ മൊഴി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളിൽ ക്ഷേത്ര ട്രസ്റ്റിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്





























