DY: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഫൈസാബാദ് ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സംഭാവന തട്ടിപ്പില്‍ 80 പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടും പോലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി എസ്ബിഐ, കാനറാ എന്നീ ബാങ്കുകള്‍ക്കും വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം നോട്ടീസ് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അതേസമയം ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേള്‍ക്കില്ല.
അവധിക്ക് ശേഷം കോടതി തുറന്ന ഉടന്‍ തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര ഹരജി പരിഗണിക്കുന്നതിലാണ് സുപ്രിംകോടതി വിസമ്മതം അറിയിച്ചത്. നിലവില്‍ കേസിലെ അന്വേഷണം വിഎച്ച്പി നേതാക്കളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുറ്റാരോപിതനായ ചമ്പത് റായിയെ പോലീസ് ചോദ്യം ചെയ്തു. തട്ടിപ്പിന് പുറമെ ക്ഷേത്രത്തില്‍ ബന്ധുനിയമനം നടത്തിയതായും എസ്‌ഐടി കണ്ടെത്തി. 2020ന് ശേഷം ട്രസ്റ്റിന് കീഴില്‍ നടന്ന ഇടപാടുകളില്‍ പോലീസ് വിശദീകരണം തേടി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. ജൂണ്‍ അഞ്ചിന് തന്നെ തട്ടിപ്പിനെ കുറിച്ച് ചമ്പത് റായി അറിഞ്ഞിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അനില്‍ മിശ്രയെയും പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും. ട്രസ്റ്റ് നേതാക്കളിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കടുത്ത സമ്മര്‍ദം ഉയര്‍ന്നതോടെയാണ് പോലീസിന്റെ നടപടി.






























