ലഖ്നൗ : അയോദ്ധ്യാ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 23നാണ് അദ്ദേഹം അയോദ്ധ്യ സന്ദർശിക്കുന്നത്. ദീപാലവിയുടെ തലേന്ന് അയോദ്ധ്യയിലെത്തുന്ന അദ്ദേഹം അവിടെ നടക്കുന്ന ദിപോത്സവത്തിലും പങ്കെടുക്കും. അയോദ്ധ്യ ക്ഷേത്ര ദർശനത്തിന് ശേഷം ക്ഷേത്ര നിർമ്മാണം അദ്ദേഹം വിലയിരുത്തുകയും ചെയ്യും. 23ന് വൈകുന്നേരം ന്യൂഘട്ടിൽ തീരുമാനിച്ച ആരതിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
ഈ വർഷം ദീപോത്സവം ആഘോഷിക്കാൻ അയോധ്യ ഒരുങ്ങിയിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുന്നു, 12 ലക്ഷത്തിലധികം വിളക്കുകൾ തെളിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് സർക്കാർ ഒക്ടോബർ 23-ന് അയോധ്യയിലെ രാം കി പൈഡി ഘാട്ടിൽ ദീപോത്സവത്തിന്റെ ആറാം പാദം (വിളക്കുകളുടെ ഉത്സവം) ആഘോഷിക്കും.
അയോധ്യ, ലഖ്നൗ, ഗോണ്ട, ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മൺപാത്രങ്ങളിലാണ് ദീപങ്ങൾ തെളിയുന്നത്. ഈ വർഷം വിളക്കുകൾ 30 മിനിറ്റിലധികം കത്തുമെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് വിളക്കുകൾ പെട്ടെന്ന് അണയുമായിരുന്നു. 30 മില്ലിക്ക് പകരം 40 മില്ലി എണ്ണ ഉപയോഗിക്കും. കഴിഞ്ഞ വർഷം ദീപോത്സവത്തിൽ 9 ലക്ഷത്തോളം മൺവിളക്കുകൾ തെളിയിച്ചിരുന്നു.





























