ലക്നൗ : ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സർക്കാരിനോ യുപി സർക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷം ഫെബ്രുവരി 20 ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ ഈ വിവരം അറിയിച്ചിരുന്നു. എല്ലാ തീരുമാനങ്ങളും ട്രസ്റ്റ് ആന്തരികമായി എടുക്കുന്നതാണെന്നും അതിനുളള അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികൾക്ക് മാത്രമാണെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. 2024 ന്റെ തുടക്കത്തിൽ നീരജ് ശർമ്മ ആർടിഐ പ്രകാരം കേന്ദ്ര സർക്കാരിനോട് രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകൾ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ അപ്പീൽ നിരസിക്കുകയായിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിൽ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാൻ കേന്ദ്ര വിവരാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയുടെ വിധി പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണെന്നും സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ യാതൊരു സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. അതുകൊണ്ട് അതിന്റെ പ്രവർത്തനം ആർടിഐ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കമ്മിഷൻ കൂട്ടിച്ചേർത്തു





























