കുളനട : ഇരുണ്ട മനസുകളെ വെളിച്ചത്തിൻ്റെ പാതയിലെത്തിച്ച നവോത്ഥാന ശില്പിയാണ് മഹാത്മ അയ്യൻകാളിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കുളനടയില്‍ നടന്ന അയ്യൻകാളി ജയന്തിയും അവിട്ടാഘോഷവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലു വണ്ടി സമരവും കല്ലുമാല സമരവും പാഠമില്ലെങ്കിൽ പാടത്തേയ്ക്കിടെന്ന് പറഞ്ഞു നടത്തിയ കർഷക തൊഴിലാളി സമരവും തിരുവിതാംകൂറിൽ വലിയ വിപ്ളവമാണ് നടത്തിയത്. സവർണ്ണ മാടമ്പികളുടെ മർദ്ദനത്തെ നേരിട്ട പോരാളിയായിരുന്നു അയ്യൻകാളി.
ആ പോരാട്ടങ്ങളുടെ ഭാഗമായാണ് പുലയരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടാനായതും വഴിനടക്കാൻ സ്വാതന്ത്ര്യം ലഭിച്ചതും മാറു മറയ്ക്കാൻ അവകാശമുണ്ടായതെന്നും ചിറ്റയം സൂചിപ്പിച്ചു. കെ.പി.എം.എസ് സംഘാക സമിതി ചെയർമാൻ കുളനട ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.എസ്.അനീഷ് മോൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചിത്തിര സി. ചന്ദ്രൻ, വിനീത അനിൽ, കെ.പി.എം.എസ് നേതാക്കളായ പി.പി. ലൈല, പി.ബി. സുരേഷ്, എം. കെ. പ്രദീപ് എന്നിവർ സംസാരിച്ചു.






























