ശബരിമല : മണ്ഡല കാലത്തോടനുബന്ധിച്ച് കന്നിമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിക്ക് മാളികപ്പുറം ക്ഷേത്ര നട തുറക്കാൻ ശ്രീകോവിലിന്‍റെ താക്കോലും വിഭൂതിയും നൽകി. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് ഭക്തരെ പടി കയറാൻ അനുവദിച്ചത്. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 21 വരെ പൂജകൾ ഉണ്ടാകും.
അയ്യപ്പ സന്നിധിയിൽ ഇന്നും നാളെയും ലക്ഷാർച്ചന ഉണ്ട്. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, 25 കലശം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, കുമളി, എരുമേലി, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നു പമ്പയ്ക്കു സ്പെഷൽ ബസുകൾ സർവീസ് നടത്തും. ഇതിനു പുറമേ നിലയ്ക്കൽ- പമ്പ ചെയിൻ സർവീസും ഉണ്ട്.
മണ്ഡലകാലം തുടങ്ങാൻ ഇനിയും രണ്ട് മാസം മാത്രമാണുള്ളത്. തീർഥാടകാരുടെ വലിയ തിരക്ക് തുടങ്ങിയിരിക്കുന്നു. വൈകിട്ട് 5ന് നട തുറക്കും മുൻപേ പതിനെട്ടാംപടിക്കു മുൻവശത്തെ ബാരിക്കേഡും അതിന് ഇരുവശവും തീർഥാടകരെ കൊണ്ട് നിറഞ്ഞു.