റാന്നി : റാന്നിയിൽ നടന്നു വന്നിരുന്ന അയ്യപ്പ മഹാ സത്രം അവസാനിച്ചു. അയ്യപ്പ സത്ര വേദിയിൽ താത്കാലികമായി നിർമിച്ചിരുന്ന ക്ഷേത്രത്തിൽ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ നിന്നെത്തിച്ച ദീപമാണ് കൊളുത്തിയിരുന്നത്. ഈ ദീപം തിരിച്ചു ക്ഷേത്രത്തിൽ എത്തിച്ചതോടെയാണ് സത്രത്തിലെ വൈദിക കർമങ്ങൾക്കു പരിസമാപ്തിയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ട് വന്ന അയ്യപ്പ വിഗ്രഹമാണ് സത്ര വേദിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. ദീപ പകർച്ചക്കു ശേഷം കൊടിയിറക്ക് നടന്നു. തിരിവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി അനുഗ്രഹിച്ചു കൊടുത്തുവിട്ട കൊടിയാണ് അയ്യപ്പ സത്ര വേദിയിൽ നടൻ സുരേഷ് ഗോപി ഉയർത്തിയത്. ഈ കൊടിയാണ് മഹാ പൂജ മംഗളാരതിക്കു ശേഷം ആചാര വിധികളോടെ ഇറക്കിയത്.
ഈ മാസം 15 നു മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനാണ് സത്രം ഉദ്ഘാടനം ചെയ്തത്. രാമ ദേവി ഗോവിന്ദ വാര്യർ നടത്തിയ അയ്യപ്പ ഭാഗവത യജ്ഞം എല്ലാ ദിവസവും നടന്നിരുന്നു. തുടർന്ന് വിവിധ ദിവസങ്ങളിലായി 48 സമ്മേളനങ്ങൾ നടന്നു. 26 നു രാവിലെ 8 നു സംഗീതാർച്ചനയോടു കൂടിയ നവഗ്രഹ പൂജ നടന്നു. 27 നു രാവിലെ 8 മണിക്ക് സുകൃത ഹോമവും 2 .30 നു മഹാ ശ്രീചക്ര നവാവരണ പൂജയും നടന്നു. ആദ്യമായാണ് രണ്ടു പൂജകളും പൊതു വേദിയിൽ നടത്തിയത്. കാസർഗോഡ് യോഗീശ്വര ശർമയുടെ നേതൃത്വത്തിൽ നിരവധി സംഗീതജ്ഞർ ചേർന്ന് മുത്തു സ്വാമി ദീക്ഷിതരുടെ നവാവരണ കൃതി ആലാപനത്തിന്റെ അകമ്പടിയോടു കൂടിയാണ് മഹാ ശ്രീചക്ര പൂജ നടന്നത്. പൂജകൾ തന്ത്ര ശാസ്ത്ര വിശാരദ് ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് നടത്തിയത്.
വിവിധ ദിവസങ്ങളിലായി മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ലക്ഷാർച്ചന, അശ്വാരൂഡ ഹോമം, ഐക്യമത്യഹോമം, വരാഹഹോമം, തൃഷ്ടുപ്പ് ഹോമം, സ്വയംവര ഹോമം, സുകൃത ഹോമം, സുദർശന ഹോമം, നരസിംഹഹോമം, നീരാജനം, നെയ്യ് വിളക്ക്, നെയ്യഭിഷേകം, ശനീശ്വര പുഷ്പാഞ്ജലി, രാജഗോപാലഹോമം എന്നിവയും നടന്നു.
മുൻശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരിയാണ് സത്രത്തിന് ആചാര്യ സ്ഥാനം വഹിച്ചു പൂജകൾ നടത്തി വന്നത്. സമാപന ദിവസമായ ഇന്നലെ രാവിലെ 5 30 നു ശ്രീകോവിൽ നട തുറന്നു. 6 മണിയോടെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും നടന്നു. അതിനു ശേഷമാണ് കൊടിയിറക്കി ചടങ്ങുകൾ പൂർത്തിയാക്കിയത്. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴുകാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, വിജയലക്ഷ്മി, സുമതി ദാമോദരൻ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.