കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച രേഷ്മമറിയം റോയ് പടിയിറങ്ങുമ്പോൾ യു ഡി എഫ് സ്ഥാനാർഥിയായി നെല്ലിക്കപ്പാറയിൽ നിന്ന് മത്സരിച്ചു ജയിച്ച ബി രേഷ്മ പുതിയ പഞ്ചായത്ത് ഭരണ സമിതിയിൽ പ്രസിഡന്റാകും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈ തവണ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തതോടെ ആണ് ബി രേഷ്മയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അവസരം ലഭിച്ചത്. യു ഡി എഫ് ന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിലെ ഏക പട്ടികജാതി വനിതയും രേഷ്മയാണ്. എൽ. ഡി. എഫ് മൂന്ന് വാർഡുകളിൽ പട്ടികജാതി വനിതകളെ മത്സരിപ്പിച്ചിരുന്നു.
എന്നാൽ യു ഡി എഫ് സംവരണവാർഡിൽ ഒരാളെ മാത്രമാണ് മത്സരിപ്പിച്ചിരുന്നത്. യു ഡി എഫ് ന് ഭരണം ലഭിച്ചിരുന്നു എങ്കിലും സംവരണവാർഡിൽ വിജയിക്കാൻ കഴിയാതെ പോയിരുന്നു എങ്കിൽ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമായിരുന്നു.27 വയസുള്ള രേഷ്മ ഇപ്പോൾ എം കോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സമയത്താണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കാത്തോട് നിന്ന് ഒരാൾ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് രേഷ്മ മറിയം റോയ് ഭരിച്ചിരുന്ന പഞ്ചായത്ത് എന്ന നിലയിൽ കഴിഞ്ഞ തവണയും ശ്രദ്ധിക്കപ്പെട്ട പഞ്ചായത്താണ് ഇത്.





























