തിരുവനന്തപുരം: മികച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെന്ന് ഡിജിപി ബി സന്ധ്യ. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പോലീസിന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നൽകി. 31 വർഷത്തെ കരിയറിനിടെ 12 വർഷം ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്‌തുവെന്ന് ബി സന്ധ്യ ദി ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്സ്പ്രസ് ഡയലോഗിനോട് പറഞ്ഞു. പറയുന്ന കാര്യം കേൾക്കാനും അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാനും കോടിയേരി ശ്രമിച്ചിരുന്നു.
അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഞാൻ സോണൽ എഡിജിപി ആയിരുന്നു. രണ്ടര വർഷമായി പോലീസിന്റെ ഭാഗമായിരുന്നില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ അദ്ദേഹം എന്റെ പ്രൊഫഷണൽ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ടെന്നും സന്ധ്യ പറഞ്ഞു. പോലീസിന് ഒരിക്കലും ഗ്യാലറിക്ക് വേണ്ടി കളിക്കാൻ കഴിയില്ല. എല്ലാ കേസുകൾക്കും ഒരു പോലെയാണ് പ്രാധാന്യം. ഹൈ-പ്രൊഫൈൽ കേസുകൾ അന്വേഷിക്കുമ്പോൾ മാധ്യമങ്ങൾ പിന്നാലെ വരാറുണ്ട് എന്നാൽ മാധ്യമങ്ങൾക്ക് വേണ്ടി സമയം കളയാൻ ഉദ്യോഗസ്ഥർക്കാവില്ല. ജിഷ വധക്കേസ് അന്വേഷണത്തിലും നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജിഷ വധക്കേസിൽ പ്രതിയെ പിടിച്ചെങ്കിലും വിമർശനം ഉയർന്നപ്പോൾ നിരാശ തോന്നിയിരുന്നു എന്നാൽ പിന്നീട് അതിനെ ജോലി സംബന്ധമായ പ്രശ്നമായി കണ്ട് മറികടന്നു. നടിയെ ആക്രമിച്ച കേസിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തന്നെ അറിയാം അത് വ്യാജമാണെന്ന് അതുകൊണ്ട് തന്നെ ആ പ്രശ്‌നങ്ങൾ എന്നെ ബാധിച്ചിട്ടില്ല. രണ്ട് കേസുകളും കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് അതിൽ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നയനാരും മുഖ്യമന്ത്രിയായിരുന്ന സമയം തനിക്ക് നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നു സന്ധ്യ പറഞ്ഞു.