കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് വിവരശേഖരണ പോർട്ടലിൽ രേഖപ്പെടുത്തിയ നടപടിയിൽ കേരള സംസ്ഥാന വഖഫ് ബോർഡിനോട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടി . മുനമ്പത്തെ തർക്കഭൂമി കേന്ദ്ര പോർട്ടലായ ഉമീദിൽ (വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിനെതിരെ കേന്ദ്ര സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വഖഫ് ബോർഡിൻറെ നടപടി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനധികൃതമായി നടത്തിയ റജിസ്ട്രേഷൻ പിൻവലിക്കാൻ സംസ്ഥാന വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഉമീദ്’ പോർട്ടലിൽ രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ രജിസ്‌ട്രേഷനും തത്സമയ പരിശോധനയും നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മേയ് മാസത്തിൽ കേരള വഖഫ് ബോർഡ് മുനമ്പം ഭൂമിയുടെ വിവരങ്ങൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തി. എന്നാൽ മുനമ്പത്തെ നിലവിലെ താമസക്കാരായ 610 കുടുംബങ്ങളും വിവിധ ക്രൈസ്തവ സംഘടനകളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഈ പരാതികൾ വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര മന്ത്രാലയം വഖഫ് ബോർഡിനോട് വിഷയത്തിൽ വ്യക്തമായ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.





























