റാന്നി : പെരുനാട് മേലേതിൽ ബാബു എന്ന സിപിഎം പ്രവർത്തകൻ സ്വന്തം പാർട്ടി നേതാക്കളുടെ ഭീഷണി മൂലമുള്ള മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തിട്ട് സെപ്റ്റംബർ 25 ആയ ഇന്ന് മൂന്നു വർഷം തികഞ്ഞു. സ്വന്തം പേരിലുള്ള സ്ഥലം സിപിഎം ഭരണപക്ഷമായ പഞ്ചായത്തിലെ നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ച് വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനിൽക്കുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ 25 ലക്ഷം കോഴയായി നൽകണമെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനൻ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, വാർഡ് മെമ്പർ ശ്യാം എം എസ് എന്ന വിശ്വൻ എന്നിവരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം സ്വയം ജീവനൊടുക്കിയത്. ഇത് നാട്ടിൽ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
അദ്ദേഹത്തിന്റെ ചരമവാർഷികമായ ഇന്ന് ബന്ധുമിത്രാദികളുടെയും എസ് എൻ ഡി പി കുടുംബയോഗാംങ്ങളുടെയും നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹധർമ്മിണി കുസുമ കുമാരി, ബിജെപി ജില്ലാ സെക്രട്ടറി പി വി അനോജ് കുമാർ, പെരുനാട് പഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ,ബിജെപി പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, എസ്എൻഡിപി യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സൂരജ് സദാശിവൻ, ദീപു കണ്ണനുമൺ, അനിൽ കുമാർ, ശ്രീജന, രാജൻ പോത്തങ്ങാനത്ത്, കലേഷ് മാടമൺ, സോമരാജൻ മന്നപ്പുഴ, ബിജു മടുത്തുമൂഴി, സിജു മോൻ, ശർമ്മ ടി എസ് എന്നിവർ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.





























