തൃശൂര്‍ : മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ജ്യേഷ്ഠനെ സഹോദരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. ബാബുവിനെ ജീവനോടെയാണ് മണ്ണില്‍ കുഴിച്ചുമൂടിയതെന്നാണ് പുതിയ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിലാണ് ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
കഴുത്ത് ഞെരിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്നാണ് സാബു പോലീസിന് മൊഴി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്‌ക്ക് മുറിവേറ്റിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹമാണെന്ന് കരുതി ബാബുവിനെ വലിച്ചിഴച്ചു പോയപ്പോള്‍ തല എന്തിലെങ്കിലും തട്ടിയതാകാമെന്നാണ് പോലീസ് കരുതുന്നത്.
മാര്‍ച്ച് 16ന് രാത്രിയാണ് ബാബു കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു ബാബുവിനെ കുഴിച്ചിട്ടത്. കൊലയ്ക്ക് ശേഷം ഒന്‍പത് ദിവസവും സാബു സഹോദരനെ അന്വേഷിച്ചു. കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ജനക്കൂട്ടത്തിനിടയില്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാബുവും ഉണ്ടായിരുന്നു.
മാര്‍ച്ച് 22ന് പശുവിനെ തീറ്റാന്‍ പോയ നാട്ടുകാരനായ സുധാകരന്‍ ബണ്ടിലെ മണ്ണ് ഇളകി കിടക്കുന്നതും ഒരു ഭാഗം തെരുവു നായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇതേസ്ഥലത്ത് എത്തിയപ്പോള്‍ മണ്ണ് പഴയപടി തന്നെ കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൈക്കോട്ട് കൊണ്ട് കുഴിച്ചു നോക്കിയപ്പോള്‍ സിമന്റ് കട്ട നിരത്തി വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ദുര്‍ഗന്ധം വമിച്ചതോടെ പോലീസില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടെത്തുകയായിരുന്നു. ബാബുവിന്റെ കൈയില്‍ പച്ചകുത്തിയിരുന്നതും നിര്‍ണായകമായി. നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ സാബു വീട്ടിലുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ ഇല്ല എന്നായിരുന്നു പോലീസ് വിളിച്ചപ്പോള്‍ സാബു പറഞ്ഞത്. വീതി കുറഞ്ഞ കുഴിയെടുത്ത് ചരിച്ചായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. ഇതിന് മുകളില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറിയിരുന്നു. ഇരുവരുടെയും വീട്ടിലെ ടിവി തകര്‍ന്ന നിലയില്‍ കാണപ്പെട്ടതും പോലീസിന് സംശയം തോന്നാന്‍ കാരണമായി.
സംഭവത്തിന് ദൃക്‌സാക്ഷിയാണെങ്കിലും പുറത്തുപറയാതെ മൂടിവെച്ച മാതാവ് പത്മാവതിയെ (52) കസ്റ്റഡിയിലെടുത്തെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടുപോകാനും കുഴിച്ചിടാനും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.