അഞ്ചല്‍ : അഞ്ചൽ: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിന് നാൽവർ സംഘത്തിന്റെ ആക്രമണം. എസ്.ഐക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. ഏരൂര്‍ ഭാരതീപുരം തൈപ്പറമ്പില്‍ വീട്ടില്‍ ജെറിന് ജോണ്സണ് (23), ഏരൂര്‍ പുഞ്ചിരിമുക്ക് ഷിജു ഭവനില്‍ ഷൈജു (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന പത്തടി വേങ്ങവിള വീട്ടില്‍ നൗഫല്‍ (40), ഏരൂര്‍ കരിമ്പിന്‍കോണത്ത് വിപിന്‍ (42) എന്നിവര്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെ പത്തടി ഭാഗത്ത് വര്‍ക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി നാട്ടുകാര്‍ ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയപ്പോഴാണ് സ്ഥലത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാല്‍വര്‍സംഘം ആക്രമിച്ചത്.
ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് പോലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. നെഞ്ചിന് നേരെ വന്ന കുത്ത് കൈ കൊണ്ട് തടഞ്ഞതിനാലാണ് കൈക്ക് മുറിവേറ്റത്. തുടര്‍ന്ന് ഏരൂര്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. ഇതിനിടെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ഏരൂര്‍ എസ്.ഐ ശരലാല്‍ അറിയിച്ചു.