ന്യൂഡൽഹി : ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പലചരക്കുകടയിൽ സാധനങ്ങൾക്ക് വിലയിടുന്നതുപോലെയിരുന്നു കുഞ്ഞുങ്ങൾക്ക് വില ഇട്ടിരുന്നതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും പ്രതിസന്ധിയിലായ മാതാപിതാക്കളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പണം നൽകി സ്വന്തമാക്കുകയോ വിവിധ മാർഗങ്ങളിലൂടെ തട്ടിക്കൊണ്ടുവരികയോ ചെയ്ത ശേഷം ലക്ഷങ്ങൾ വാങ്ങി ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതിന് ശേഷം കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ലക്ഷങ്ങൾ വാങ്ങിയായിരുന്നു വിൽപന നടത്തിയിരുന്നത്. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്.
പതിവായി വേറെ വേറെ കുട്ടികളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയേക്കുറിച്ചുള്ള രഹസ്യ വിവരമാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തുന്നതിന് കാരണമായത്. ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ പൊലീസ് കണ്ടെത്തുകയും ഒരു കുട്ടിയെ വാങ്ങാനായി ദമ്പതികളെന്ന രീതിയിൽ സമീപിക്കുകയുമായിരുന്നു.




























