കുന്നംകുളം : തൃശൂർ കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻ ശേഖരം പൊലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടത്തിയ പരിശോധനയിലാണ് പിടിവീണത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പാറേമ്പാടം സ്വദേശിയായ ജോബിയെ(46) പോലീസ് അറസ്റ്റ് ചെയ്തു. ജോബിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 500-ൽ അധികം ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കുന്നംകുളത്തെ വിവിധ ഇടങ്ങളിൽ വൻ തുക ഈടാക്കി വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. ഓരോ പാക്കറ്റും ചെറിയ പേപ്പറുകളിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്നു.
കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഷിജിൻ പോൾ, ബിജു, മനീഷ്, ജിൻസി എന്നീ പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.





























