കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ ഹൈക്കോടതിയില്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എട്ടാംപ്രതി ഇ. സെയ്തലവി, ഒന്‍പതാംപ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്, 16 -ാം പ്രതി മുഹമ്മദ് അന്‍വര്‍, 19 -ാം പ്രതി അംജദ് അലി, 21 -ാം പ്രതി സി.വി. ജിഫ്‌സല്‍, 22 -ാം പ്രതി പി. അബൂബക്കര്‍, 23 -ാം പ്രതി മുഹമ്മദ് അബ്ദുള്‍ ഷമീം, 24 -ാം പ്രതി പി.എം. അബ്ദുള്‍ ഹമീദ് എന്നിവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെയാണ് ഹര്‍ജി.
ഒക്ടോബര്‍ 15 നാണ് എന്‍.ഐ.എ കോടതി 10 പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. പത്തുലക്ഷം രൂപയുടെ ബോണ്ട്, പാസ്സ് പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സംസ്ഥാനം വിട്ട് പോകരുത് എന്നിവയാണ് ഉപാധികള്‍. അതേ സമയം തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. 12, 13 പ്രതികള്‍ക്ക് ഐ.എസ്.ബന്ധമുള്ളതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. ഇവര്‍ അഞ്ചാം പ്രതി റമീസുമായി ടാന്‍സാനിയയില്‍ പോയി സ്വര്‍ണക്കടത്ത് നടത്തിയതായി ആരോപണമുണ്ട്. ഇവര്‍ക്ക് ദാവൂദ് ഇബ്രഹാമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. അതിനാല്‍ 12, 13 പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതായും ഉത്തരവിലുണ്ട്.
സ്വര്‍ണക്കടത്തില്‍ സാമ്പത്തിക ലാഭത്തിനായി പ്രതികളെ ഉപകരണമാക്കിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളില്‍നിന്നു വ്യക്തമാകുന്നതെന്ന് എന്‍.ഐ.എ കോടതി വ്യക്തമാക്കിയെന്നും കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിലെ മുഖ്യപ്രതികളുമായി ഇവര്‍ക്കുള്ള അടുപ്പം കോടതി കണക്കിലെടുത്തില്ല. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത 99 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്ക് നല്‍കിയതില്‍ 77 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്.
സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയിലടക്കം ഈ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് അറിയാന്‍ ഈ ഫലംകൂടി ലഭിക്കണം. ഇവര്‍ക്ക് സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളുമായി നേരിട്ടോ ഇടനിലക്കാരുമായോ ബന്ധമുണ്ടായിരുന്നോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ കണ്ടെത്താനാവൂ. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിലൂടെ രാജ്യത്തിനകത്തും പുറത്തുമായി ഇനിയും കണ്ടെത്താനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകുമെന്ന് ആശങ്കയുണ്ട്. കേസിന്റെ പ്രാരംഭഘട്ടത്തില്‍ സ്വര്‍ണക്കടത്തു നടത്തിയവരെന്നും ഇതിനു പണം നല്‍കിയവരെന്നും വേര്‍തിരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.































