തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവൻ സോബി. സി.ബി.ഐയെ ഉദ്ധരിച്ച് തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുകയാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കലാഭവൻ സോബി പറഞ്ഞു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ സി.ബി.ഐക്ക് ലഭിച്ചെന്നാണ് സൂചന.
അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്നായിരുന്നു നുണപരിശോധനാ ഫലം. അതേസമയം കണ്ട കാര്യങ്ങളിൽ താന്‍ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു കലാഭവൻ സോബിയുടെ പ്രതികരണം. താൻ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കും. അന്വേഷണം അട്ടിമിറിക്കാൻ സമ്മതിക്കില്ലെന്നും സോബി പറഞ്ഞിരുന്നു.