ജമ്മു : സേനാതാവളങ്ങൾക്കു നേരേ തുടർച്ചയായി ഡ്രോൺ ആക്രമണ ഭീഷണിയുണ്ടായ സാഹചര്യത്തിൽ അതിർത്തി ജില്ലയായ രജൗറിയിൽ ഡ്രോണുകൾ സൂക്ഷിക്കുന്നത്, വിൽപന, ഉപയോഗം തുടങ്ങിയവക്ക് വിലക്കേർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ഉത്തരവിറക്കി. ഡ്രോണുകളോ സമാന ഉപകരണങ്ങളോ കൈവശമുണ്ടെങ്കിൽ അതതു പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കണം.
മാപ്പിങ്, സർവേ, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ പോലീസ് സ്റ്റേഷനിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയും മുൻകൂട്ടി അറിയിക്കണം. 144 സിആർപിസി പ്രകാരമാണ് ഉത്തരവ്. ഇതും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രജൗരി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുമെന്നും ഉത്തരവിൽ പറഞ്ഞു.
ജമ്മുവിൽ സേനാതാവളങ്ങൾക്കു നേരെ തുടർച്ചയായ നാലാം ദിവസവും ഡ്രോൺ ആക്രമണ ഭീഷണി ഉണ്ടായിരുന്നു. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും ഡ്രോണുകളെത്തി. ചൊവ്വാഴ്ച രാത്രി 9.23നു മിറാൻ സാഹിബിലാണ് ആദ്യ ഡ്രോൺ എത്തിയത്.
ബുധനാഴ്ച പുലർച്ചെ 4.40നും 4.52നുമിടയിൽ കലുചക്, കഞ്ച്വാനി സേനാ താവളങ്ങൾക്കു സമീപവും അവ പറന്നെത്തി. ഡ്രോണുകൾ എവിടെ നിന്നാണ് എത്തുന്നതെന്നു കണ്ടെത്താനുള്ള ശ്രമം കരസേനയും പോലീസും തുടരുകയാണ്. സേനാ താവളങ്ങൾക്കു സമീപമുള്ള വീടുകളിലും വ്യാപക തിരച്ചിൽ നടത്തി.
ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ ജിപിഎസ് സംവിധാനം സ്തംഭിപ്പിച്ചു ദിശ തെറ്റിക്കാനും കഴിയുന്ന ഉപകരണം ജമ്മു വ്യോമതാവളത്തിൽ സ്ഥാപിച്ചു. എൻഎസ്ജിയുടെ നേതൃത്വത്തിലാണു പ്രതിരോധ കവചം സജ്ജമാക്കിയത്. ജമ്മുവിലെ മറ്റു സേനാ താവളങ്ങളിലും വരും ദിവസങ്ങളിൽ അവ സ്ഥാപിക്കും. കഴിഞ്ഞ ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ചു നടത്തിയ ഇരട്ട സ്ഫോടനത്തിനു പിന്നാലെ എൻഎസ്ജി കമാൻഡോ സംഘത്തെ ഈ താവളത്തിൽ വിന്യസിച്ചിരുന്നു.