കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. അന്തിമവാദം കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ നാളെ ആരംഭിക്കും. തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം. പ്രതിഭാഗം സാക്ഷി വിസ്താരം ഇന്നലെ പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.
പ്രതിഭാഗം 3 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. 3 സിഡിയും തൊണ്ടിമുതലായി പ്രതിഭാഗം ഹാജരാക്കി. പ്രോസിക്യൂഷൻ വിസ്തരിച്ച 65ാം സാക്ഷി, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ രാഗേഷ്, 51–ാം സാക്ഷി വാവാ സുരേഷ്, തിരുവനന്തപുരം കെമിക്കൽ അനാലിസിസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ ആർ. യുറേക്ക എന്നിവരെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചു. പ്രതി സൂരജിനെ വിഡിയോ കോൺഫറൻസ് വഴിയാണ് വിചാരണ നടപടികളിൽ പങ്കെടുപ്പിക്കുന്നത്.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജി. മോഹൻരാജിന്റെ വാദമാണ് നാളെ കോടതി കേൾക്കുന്നത്. അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ ഭർത്താവു സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. സൂരജിനു പാമ്പിനെ നൽകിയ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷ് കേസിൽ മാപ്പു സാക്ഷിയാണ്. 2020 മേയ് 7 ന് ആയിരുന്നു സംഭവം. ഉത്ര വധക്കേസ് അന്വേഷിച്ച സംഘത്തിലെ 12 പേരെ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.