ഡൽഹി : രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. സെപ്റ്റംബർ 30 വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും, വരാൻ സാധ്യതയുള്ള പണപ്പെരുപ്പവും മുൻകൂട്ടി കണ്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെളുത്ത പഞ്ചസാര ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ട പഞ്ചസാരകൾക്കും ഈ നിരോധനം ബാധകമാണ്.
സാധാരണയായി ഏർപ്പെടുത്താറുള്ള നിയന്ത്രണങ്ങൾക്ക് അപ്പുറം, ‘നിരോധനം’ എന്ന വാക്ക് തന്നെ ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മെയ് 13-ന് മുമ്പ് കപ്പലുകളിൽ ലോഡിങ് പൂർത്തിയാക്കുകയും കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുകയും ചെയ്ത ചരക്കുകൾക്ക് രാജ്യത്തിന് പുറത്തേക്ക് നീങ്ങാൻ അനുമതിയുണ്ട്. ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്ന ഈ നടപടിയിലൂടെ ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.






























