കൽപ്പറ്റ : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്,10,11,12,13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഉത്തരവ് പാലിക്കാത്ത ആളുകൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അതേസമയം ഏഴുപേരുടെ ജീവനെടുത്ത മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി മേഖലയിൽ കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട മഴ ശരാശരിയുടെ ഇരട്ടിയലധികമാണ് മഴ പെയ്തത്. കാലങ്ങളായി കൂടുതൽ മൺസൂൺ മഴ കിട്ടുന്ന മേഖലയാണ് മുണ്ടക്കൈ, മേപ്പാടി മുതൽ ലക്കിടി വരെയുള്ള പ്രദേശങ്ങൾ. സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലമായതിനാൽ മഴ മേഘങ്ങളും, മഴയും കൂടും. മാത്രമല്ല ഇത്തരം ഉയരം കൂടിയ പ്രദേശങ്ങളിൽ വലിയ പാറകൾ ഉള്ളിടത്ത് പെയ്യുന്ന മഴവെള്ളം ഒലിച്ചിറങ്ങി വലിയ തള്ളിച്ച ഉണ്ടാവുകയും ചെയ്യും. ഇതാണ് കാലടിയിലുണ്ടായ മണ്ണിടിച്ചിലിന് ഇടയാക്കിയത്. 2024 ജൂലൈ 30 ന് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സമയത്തും കള്ളാടി മേഖലയിൽ 200 മില്ലിമീറ്ററിലധികം മഴ പെയ്തിരുന്നു.






























