തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെച്ചൊല്ലി ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ‘വ്യാജ സർക്കുലറിനെതിരെ’ ഒടുവിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പോലീസിനെ സമീപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ പേരും ഒപ്പുമുള്ള വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് വാർത്ത ചമച്ചവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകി. സംസ്ഥാനസെക്രട്ടറിയായ വനിത, സംസ്ഥാന കമ്മിറ്റിയംഗം, മേഖലാ സെക്രട്ടറി എന്നിവരെ പാർട്ടിയുടെ എല്ലാവിധ സംഘടനാ ചുമതലയിൽനിന്നും നീക്കിയെന്നാണ് ഏഴിനു പുറത്തിറങ്ങിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതോടെ സർക്കുലർ വ്യാജമാണെന്നു നേതൃത്വം പത്രക്കുറിപ്പിറക്കി.
സർക്കുലറിനുപിന്നിൽ പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കു പങ്കുണ്ടോയെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്. ഫണ്ട് തിരിമറിയിൽ ആരോപണവിധേയരായവർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് പണം ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇതിനിടെയാണ് സർക്കുലറും പ്രചരിച്ചത്. സർക്കുലറിൽ പ്രസിഡന്റിന്റെ പേര് ‘റാജീവ് ചന്ദ്രശേഖർ’ എന്നും പ്രഭാരിക്കുപകരം ‘പ്രടാരി’ എന്നും തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്. ബി.ജെ.പി. ഓഫീസിന്റെ മുദ്രയും പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാക്കൾ ബാങ്ക് വായ്പ ഒറ്റത്തവണയായി അടച്ചുതീർത്തു, ഒരാൾ മുഴുവൻ പണവും നൽകി വാഹനം വാങ്ങി എന്നൊക്കെയുള്ള ആരോപണങ്ങളാണ് പാർട്ടിക്കുള്ളിലും സമൂഹമാധ്യമത്തിലും പ്രചരിച്ചത്.
സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിദേശത്താണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ വ്യാജസർക്കുലർ ഇറങ്ങിയത്. അദ്ദേഹം തിരിച്ചെത്തിയാൽ വിശദപരിശോധനയുണ്ടാകും.





























