അഹമ്മദാബാദ് : ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വനമേഖലയിൽ അതിക്രമിച്ചുകയറിയ 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ജൂലായ് എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസർവ് വനത്തിന് സമീപമായിരുന്നു സംഭവം നടന്നത്. സിംഹം ഇണചേരുന്ന സമയത്താണ് യുവാക്കളുടെ സംഘം ഈ മേഖലയിലേക്ക് കടന്നുകയറിയതെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ചിരാഗ് അമിൻ വ്യക്തമാക്കി. അതീവ പ്രകോപിതനായ ആൺസിംഹം സോഹിലിനെ ആക്രമിക്കുകയായിരുന്നു.
യുവാവിനെ കടിച്ചുകീറി വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച സിംഹം ഏറെ നേരം മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഏകോപിതമായ നീക്കത്തിനൊടുവിലാണ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോഹിലിനൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ സിംഹങ്ങളെ നിരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതായും ഫോൺ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോണുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.






























