കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനൊപ്പം ലോകത്തിലെ പ്രമുഖ ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണവുമുണ്ടായി. വടക്കൻ കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇറാനുമായും കുവൈത്തുമായും അതിർത്തി പങ്കിടുന്ന ഇറാഖിലെ ബസ്ര പ്രവിശ്യയിൽ വലിയ തോതിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ മേഖലയിലുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടൽപ്പാതകളിൽ ആക്രമണം ശക്തമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്ത് സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലിന് നേരെയുണ്ടായ ആക്രമണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തെയും അന്താരാഷ്ട്ര വ്യാപാര മേഖലയെയും ബാധിക്കുമെന്ന ഭീതിയിലാണ് വിപണി. സ്ഥിതിഗതികൾ അന്താരാഷ്ട്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.



























