തിരുവനന്തപുരം : വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ ദുരിതത്തിലായിരിക്കുകയാണ് വയനാട്ടിലെ ഏത്തവാഴ കർഷകർ. ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെ വിലയിടിഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. പക്ഷേ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല.
ഈ വർഷം ആദ്യം മുതല്‍ തുടങ്ങിയതാണ് വാഴക്കുലയുടെ വിലത്തകർച്ച. കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഹോർട്ടികോർപ്പ് നേരിട്ട് കർഷകരില്‍നിന്നും കിലോയ്ക്ക് 25 രൂപയ്ക്ക് വാഴകുല സംഭരിക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ 50 കുലയേ ഒരു കർഷകനില്‍നിന്നും സംഭരിക്കുകയുള്ളൂ. ഇതൊന്നും വിലത്തകർച്ചയ്ക്ക് പരിഹാരമാകില്ലെന്ന് കർഷകർ പറയുന്നു. കർണാടകയിലെ തോട്ടങ്ങളില്‍നിന്നും കൂടുതല്‍ കുലകള്‍ വിപണിയിലെത്തിയതാണ് ഇത്തവണ കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായത്. കർഷകർക്ക് ന്യായവില ഉറപ്പാക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.