ധാക്ക: ഹസീന സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യം തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. 2024 ആഗസ്റ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പിന്നാലെ സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രതന്ത്രജ്ഞനുമായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സർക്കാരാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. ഇന്ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷ്യറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാപ്റ്റർ. 13 കോടി ജനങ്ങളാണ് ബംഗ്ലാദേശിൽ വോട്ട് ചെയ്യുക.
ഇതിൽ 51 പാർട്ടികളിലായി 249 സ്വതന്ത്രർ ഉൾപ്പെടെ ആകെ 1,981 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 173 ദശലക്ഷത്തിലധികം പൗരന്മാരുള്ള ബംഗ്ലാദേശ്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ രാജ്യവും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നുമാണ്. ജനസാന്ദ്രതയിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടിയും പാകിസ്താനെക്കാൾ നാലിരട്ടിയുമാണ്. യുവാക്കളുടെ വലിയ പ്രാതിനിധ്യമുള്ള ബംഗ്ലാദേശിൽ ഏകദേശം 5 ദശലക്ഷം പേർ ഇത്തവണ കന്നിവോട്ട് രേഖപ്പെടുത്തും.





























