അടൂര്‍ : വ്യാജ രേഖകള്‍ ചമച്ച് ജില്ലയില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിയെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘവും ഏനാത്ത് പോലീസും ചേര്‍ന്ന് പിടികൂടി. ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി നിമായി ദാസ് സർദാർ (52) ആണ് പിടിയിലായത്. ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണ്ണടി മുല്ലവേലി ജംഗ്ഷനില്‍ രാജേഷ് എന്നയാളുടെ വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. പശ്ചിമബംഗാള്‍ സ്വദേശിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട് വാടകയ്ക്ക് എടുത്തത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് വ്യക്തമായത്.
ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ട് (2025) പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഏഴു വർഷത്തിലധികമായി കേരളത്തിൽ എത്തിയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വന്നിരുന്ന ഇയാള്‍ മൂന്നുമാസത്തില്‍ അധികമായി മണ്ണടിയിലാണ് താമസം. ഇയാളിൽനിന്ന് വ്യാജമായി നിർമ്മിച്ചതും പശ്ചിമ ബംഗാളിലെ വിലാസത്തിൽ ഉള്ളതുമായ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാൾ സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഉദയംപള്ളി സ്വദേശിയാണ് എന്ന വിലാസമാണ് ഇയാൾ വീട് വാടകക്ക് എടുക്കാനായി നൽകിയിരുന്നത്. ഏനാത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷിജി കെ., എസ്.ഐ രാഹുല്‍ ചന്ദ്രന്‍, എ.എസ്.ഐ ശിവപ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ സജി കുമാർ, കലേഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.





























