ഡൽഹി: തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നിർത്തിവെക്കാൻ കമ്മിഷൻ ഇടപെടണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനയച്ച കത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം നിലവിലിരിക്കെ ആദായനികുതിവകുപ്പിന്റെ നടപടി സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പുരംഗത്തിന്റെ ലംഘനമാണെന്ന് കത്തിൽ കുറ്റപ്പെടുത്തി. വകുപ്പിന്റെ നോട്ടീസുകൾ ക്രമവിരുദ്ധവും അപലപനീയവുമാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതിനകം ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിച്ചിട്ടുള്ളതാണ്. കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനെ മോദി സർക്കാർ നേരത്തേ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഇപ്പോഴത്തെ നടപടിക്ക് ആദായനികുതിവകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് തങ്ങൾക്കറിയില്ല. കേന്ദ്ര ഏജൻസിയുടെ ഇടപെടലുണ്ടായ തൃശ്ശൂർ മണ്ഡലത്തിൽ ബി.ജെ.പി. മത്സരിക്കുന്നതും വെറും യാദൃച്ഛികതമാത്രമാണോയെന്നും കത്തിൽ ചോദിക്കുന്നു.