പത്തനംതിട്ട: പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 80 കിലോ പ്ലാസ്റ്റിക് കപ്പുകളും ക്യാരി ബാഗുകളും പിടിച്ചെടുത്തു. സർക്കാർ നിരോധനം നിലനിൽക്കെ രഹസ്യമായി വിപണനം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ കടകൾ കേന്ദ്രീകരിച്ച് നടത്തിയ സ്ക്വാഡ് പരിശോധനയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കപ്പുകളുടെയും ക്യാരി ബാഗുകളും വലിയ ശേഖരം കണ്ടെത്തി. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തു. നിരോധിത വസ്തുക്കൾ കൈവശം വെച്ച കടയുടമകൾക്കെതിരെ പിഴയടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. വ്യാജ ക്യൂ ആർ കോഡുകൾ ഉപയോഗിച്ച് വിൽപ്പന നടത്തിയ കപ്പുകളാണ് പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനവും ഉപയോഗവും പൂർണ്ണമായും ഇല്ലാതാക്കുക എന്ന സർക്കാർ നിരോധനം നിലനിൽക്കെയാണ് നിരോധിത ഉൽപ്പന്നങ്ങളുടെ വിപണന വൻതോതിൽ നടക്കുന്നത്. നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങളും വ്യാപാരികളും പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ധേശിച്ചു. പറക്കോട് ബ്ലോക്ക് ജോയിന്റ് ബിഡിഒ നിസാറുദീൻ എം, പറക്കോട് ബ്ലോക്ക് ജിഇഒ മായാദേവി പി, പറക്കോട് ബ്ലോക്ക് ഇഒ, പന്തളം ബ്ലോക്ക് ഇഒ നിഷാ എംപി എന്നിവരുടെ നേതൃത്ത്വത്തിലാണ് പരിശോധന നടത്തിയത്.





























