തിരുവനന്തപുരം : കന്യാകുമാരിമുതല്‍ കശ്മീര്‍വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളില്‍ അണിചേരും.
ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുല്‍ ഗാന്ധി പ്രാര്‍ഥന നടത്തും. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരുമണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, തുടര്‍ന്ന് വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവയും സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാര്‍ഥന യോഗത്തില്‍ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍നിന്ന് സ്വീകരിക്കും.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്തുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആറുമാസം കൊണ്ട് 3500ലേറെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തില്‍ ജനങ്ങളാകെ ദുരിതം പേറുകയാണ്. രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മോദി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു.
രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. ബി.ജെ.പി സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെ ജനവികാരം രൂപവത്കരിക്കുകയെന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. യാത്ര കോണ്‍ഗ്രസിന്‍റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവര്‍ക്കും അണിചേരാമെന്നും വേണുഗോപാല്‍ പറഞ്ഞു.
































