കൊല്ലം: ജില്ലയിൽ കിണർ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. വേനൽ രൂക്ഷമായതോടെ കിണറുകൾ വറ്റുകയും ചെളിയും മറ്റും വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടങ്ങൾ. ശാസ്താംകോട്ടയിൽ കിണറ്റിൽ വീണ വള്ളിപ്പയർ എടുക്കാനിറങ്ങിയ വൃദ്ധനായ കർഷകൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം മടത്തറയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ മടത്തറ മല്ലശേരി വീട്ടിൽ അൽത്താഫാണ് (26) ശ്വാസം ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മൂന്നിനാണ് രണ്ടാമത്തെ മരണം. പത്തനാപുരത്ത് കിണർ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയായ വൃദ്ധൻ ആവണീശ്വരം സ്വദേശി പ്രഹ്‌ളാദനാണ് ശ്വാസം കിട്ടാതെ മരിച്ചത്.
കഴിഞ്ഞ വർഷം മുളങ്കാടകത്ത് വീട്ടിൽ കിണർ നിർമ്മിക്കാൻ തൊടി ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. 2021 ജൂലായ് 15ന് കുണ്ടറ പെരുമ്പുഴയിൽ ആഴമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ നാല് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതും അപകട സാദ്ധ്യതയെ കുറിച്ചുള്ള അജ്ഞതയുമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായിരിക്കുന്നത്.





























