വടക്കഞ്ചേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ വേനൽ മഴ പെയ്തെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകിയത് കനത്ത ചൂടിൽ വലയുന്ന പൊതുജനത്തിന് കിടക്ക പൊറുതിയില്ലാത്ത രാത്രികളായി.കിഴക്കഞ്ചേരി, മംഗലം ഡാം മേഖലകളിലാണ് കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയേ തുടർന്ന് കോട്ടെരുമ ശല്യം രൂക്ഷമായത്. രാത്രി ആകുന്നതോടെ വീടുകളിലേക്ക് പറന്നെത്തുന്ന ഇവ വീടുകളുടെ അകത്തും പുറത്തും ഒരു പോലെ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. വെളിച്ചം കണ്ടു പറന്നെത്തുന്ന ഇവ വസ്ത്രങ്ങളിൽ പറ്റിപിടിക്കുന്നതിനൊപ്പം ഭക്ഷണ സാധനങ്ങളിൽ വീഴുന്നതും സാധാരണയാണ്. ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതോടൊപ്പം ചെറിയ കുട്ടികളുടെ അടക്കം ചെവിയിലും മറ്റും കയറി കൂടുന്നതിനാൽ വലിയ ആശങ്കയിലാണ് വീട്ടുകാർ.
കോട്ടെരുമയെ പേടിച്ച് വീടിനകത്ത് ലൈറ്റ് ഇടാൻ പോലും സാധിക്കുന്നില്ല. ചൂട് കാലം ആയതോടെ രാത്രി ജനാലകൾ തുറന്ന് ഇത്തിരി ആശ്വാസം തേടിയിരുന്ന ആളുകൾക്ക് കോട്ടെരുമ ശല്യം കാരണം ഇപ്പോൾ ജനാലകൾ പോലും തുറക്കാനാകാത്ത അവസ്ഥയിലാണ്. മൊബൈൽഫോണിലെ വെട്ടം കണ്ട് പോലും എത്തുന്ന ഇവയെ തുരത്താൻ ഫലപ്രദമായ പ്രതിരോധമാർഗങ്ങളും ഇല്ലെന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്.





























